വാവെയെ വിലക്കിയ അമേരിക്കയെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ്
പ്രമുഖ ചൈനീസ് ടെലികോം കമ്പനി വാവെയെ വിലക്കിയ യുഎസ് നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ രംഗത്ത് . ലോക വ്യാപാര യുദ്ധത്തിന് കാരണമാകുന്നതാണ് അമേരിക്കന്‍ നടപടിയെന്നും പുടിന്‍ കുറ്റപ്പെടുത്തി. അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കാൻ റഷ്യൻ കമ്പനിയുമായി വാവെയ് കരാറൊപ്പിട്ടതിന് പിന്നാലെയാണ് പുടിന്റെ വിമർശനം.
യുഎസ് വ്യാപാരയുദ്ധം ശക്തമാകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം ദൃഢമാക്കാനുതകുന്ന നപടിയാണ് ചൈന എടുത്തിരിക്കുന്നത്. റഷ്യന്‍ കമ്പനി എം.ടി.എസുമായി വാവെയ് കരാറൊപ്പിട്ടിരിക്കുന്നത് വ്യാപാര ലോകത്തെ സുപ്രധാന പദ്ധതിയാണ് . ഫൈവ് ജി സാങ്കേതിക വിദ്യാവികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍ ശ്യംഖല വികസിപ്പിക്കുന്നതിനുമാണ് എം.ടി.എസ് വാവേയെ പരിഗണിക്കുന്നത്. വാവെയ്ക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് നീക്കം .ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ചാണ് വാവെയ്ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയത്. വാവേയ്ക്ക് ആശ്വാസം ആകുന്നതാണ് റഷ്യയുടെ നീക്കം .