കാർ ഓടിച്ചത് അർജുൻ തന്നെ; സിസിടിവി ദൃശ്യങ്ങൾ എടുത്തെന്നും സമ്മതിച്ചു: പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്
കൊച്ചി: അപകടം നടന്നപ്പോള്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചത് അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.
മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി. മൊഴി മാറ്റിയ ശേഷം അർജ്ജുനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ലെന്നും അര്‍ജ്ജുന്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ബാലഭാസ്‌കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരുന്നെന്നും തമ്പി പറഞ്ഞു. അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്.
പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.