തിരുവല്ല നഗരമധ്യത്തില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം
പത്തനംതിട്ട: തിരുവല്ലയിൽ തലച്ചോറ് ചിന്നി ചിതറിയ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല നഗരമധ്യത്തിലെ കെ എസ് ആർ ടി സി സ്റ്റാൻ്റിന് എതിർവശത്ത് നിന്നാണ് തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിൻ്റെ മകൻ നെവിൻ തോമസ് (35) ൻ്റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ എം സി റോഡരികിൽ കാണപ്പെട്ടത്. ഹോട്ടൽ തിലകിലേക്കുള്ള പ്രവേശന കവാടത്തിലാണ് മൃതദേഹം കണ്ടത്. തിലകിനടുത്തുള്ള പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും മൽഗാഡിനിടയിൽ നിന്നുമാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്നാണ് ലോറിയുടെ ഡ്രൈവർ പറയുന്നത്.വ്യാഴാഴ്ച രാത്രി 11 മണിയോടെ വീട്ടിൽ നിന്നും പോയ നെവിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.ബാർ ഹോട്ടലിന് മുന്നിൽ യുവാവിൻ്റെ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പേഴ്സ് ബാർ ഹോട്ടലിന് സമീപത്തുള്ള റോഡിലെ വളർന്ന് നിൽക്കുന്ന പുല്ലിനിടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.രാത്രി അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ ബാറിൽ നിന്നും ഇറക്കി വിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.അതേ സമയം ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിൻ്റെ അമ്മ ലില്ലികുട്ടി കഴിഞ്ഞ ദിവസം സി ഐ ക്ക് പരാതി നൽകിയിരുന്നു. അതിനാൽ തന്നെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.