അടിവയറ്റില്‍ ചവിട്ടി, ആഞ്ഞടിച്ചു, കത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോൾ കുളിപ്പിച്ച് കിടത്തി; പത്തനംതിട്ടയിൽ കൊല്ലപ്പെട്ട 5 വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 5 വയസുകാരി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കേസിൽ അറസ്റ്റിലായ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ പുറത്ത് വരുന്നത്.
കുട്ടി കൊല്ലപ്പെടുന്ന ദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്‍റെ അമ്മ ജോലിക്ക് പോയിരുന്നു. ഇതിന് ശേഷമാണ് അലക്സ് കുഞ്ഞിനെ മര്‍ദിക്കാനാരംഭിക്കുന്നത്. സ്ഥിരമായി മദ്യക്കച്ചവടമുണ്ടായിരുന്ന അലക്സിന്റെ ഈ സമയം വീട്ടില്‍ പലരും മദ്യം വാങ്ങാൻ എത്തിയിരുന്നു. വീട്ടിലെ ഒരുകോണിൽ കുട്ടി പേടിച്ച് ഇരിക്കുന്നതും മദ്യം വാങ്ങാനെത്തിയവർ കണ്ടിരുന്നു. ഇവർ പോയശേഷം പ്രതി കുഞ്ഞിന്‍റെ കഴുത്തിലും നെഞ്ചിലും പലതവണ ആഞ്ഞടിക്കുകയും, അടിവയറ്റില്‍ ശക്തിയായി ചവിട്ടുകയും ചെയ്‌തു.കൂടാതെ പിച്ചാത്തി ഉപയോഗിച്ച് കുഞ്ഞിന്‍റെ കൈയിലും പുറത്തുമെല്ലാം പലതവണ വരഞ്ഞു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. ഇതിനിടെ ശരീരത്തിൽ നിന്നും രക്തം വാർന്നത്തോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. കുഞ്ഞിന്‍റെ ബോധം പോയെന്നു മനസ്സിലായ പ്രതി കുഞ്ഞിനെ കുളിപ്പിച്ചു കിടത്തി. എന്നിട്ടും ബോധം വരാതായതോടെ ഇയാൾ ജോലിക്ക് പോയ കുഞ്ഞിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.എന്നാൽ അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.കുഞ്ഞിന്‍റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
അതേസമയം, പ്രതി ഒരിക്കല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ കനത്ത സുരക്ഷയിലാണ് പൊലീസ് ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. അതേസമയം,കുട്ടിയുടെ അമ്മയും സംശയ നിഴലിലാണ്. പൊലീസ് ഇവരെയും വിശദമായി ചോദ്യം ചെയ്യും. വേണ്ടി വന്നാൽ ഇവരെയും പ്രതി ചേർത്തേക്കുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പത്തനംതിട്ടയില്‍ കൊണ്ടുവന്ന കുഞ്ഞിന്‍റെ മൃതദേഹം നഗരസഭാ ശ്മശാനത്തിലാണ് സംസ്കരിച്ചത്. കുഞ്ഞിന്‍റെ അച്ഛനായ തമിഴ്നാട് സ്വദേശി ശവസംസ്കാരത്തിന് എത്തിയിരുന്നു. സംഭവത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു. ഇദ്ദേഹവും കുഞ്ഞിന്‍റെ അമ്മയും തമ്മില്‍ നിയമപരമായി വിവാഹം വേര്‍പിരിഞ്ഞതാണ്. കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവർക്ക് മറ്റൊരു മകൾ കൂടിയുണ്ട്.