ആഗോളതലത്തിൽ കൊവിഡ് രൂക്ഷമാകുന്നതായി ലോകാരോഗ്യ സംഘടന
ജെനീവ: ഏഴ് ആഴ്‌ചകളിലായി കൊവിഡ് രോഗികളുടെ എണ്ണവും നാല് ആഴ്‌ചകളായി കൊവിഡ് മരണങ്ങളും വർധിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഏഷ്യയിലെയും മിഡിൽ ഈസ്‌റ്റിലെയും നിരവധി രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമാവുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ തുടങ്ങിയവയ്‌ക്ക് വീണ്ടും പ്രാധാന്യം നൽകണമെന്നും അദ്ദേഹം അറിയിച്ചു. സമ്പദ്‌വ്യവസ്ഥ, യാത്ര, വ്യാപാരം എന്നിവയൊക്കെ പുനരാരംഭിച്ച് ലോകം പഴയ രീതിയിൽ ആകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ലോക്ക്‌ഡൗൺ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് 136.3 ദശലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2.94 ദശലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.