പാരിസിലെ കോവിഡ് വാക്സിനേഷൻ സെന്ററിന് പുറത്ത് വെടിവയ്പ്പ് ; ഒരാൾ കൊല്ലപ്പെട്ടു, സുരക്ഷാജീവനക്കാരിയ്ക്ക് ഗുരുതരമായ പരിക്ക്
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പാരിസിലെ ഹെൻറി ഡുനന്റ് ഹോസ്പിറ്റലിന് പുറത്തുവച്ചുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു സുരക്ഷാജീവനക്കാരിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അധോലോക സംഘങ്ങളുടെ പകപോക്കലിൻെറ ഭാഗമായാണ് വെടിവയ്പ്പ് നടന്നതെന്ന് കരുതുന്നു. തോക്കേന്തിയ ഒരാൾ ഉച്ചതിരിഞ്ഞ് ഏകദേശം 1. 30 ഓടെ ഹോസ്പിറ്റലിന് മുന്നിലെത്തുകയും തന്റെ പിസ്റ്റളുപയോഗിച്ച് പുറത്തു നിന്നിരുന്ന ആളെ പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുകയും ചെയ്തു. ഇതിലിടപെടാൻ ശ്രമിച്ച ഹോസ്പിറ്റൽ സുരക്ഷാജീവനക്കാരിയ്ക്കുനേരെയും വെടിയുതിർത്തു. അവർക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. കൊലചെയ്തയാളെ ചുറ്റും കൂടിനിന്നവർ പിന്തുടർന്നെങ്കിലും അയാൾ ഒരു മോട്ടോർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും കുറ്റവാളിസംഘങ്ങൾ തമ്മിലുള്ള പകപോക്കലാണെന്നും പ്രദേശത്തെ മേയർ സ്ഥിരീകരിച്ചു. സംഭവം നടന്ന പരിസരത്ത് അധികം ആളുകൾ ഉണ്ടായിരുന്നില്ല എന്നാൽ വളരെ തിരക്കേറിയ റെഡ്‌ക്രോസിന്റെ കീഴിലുള്ള ആ ഹോസ്പിറ്റലിൽ കോവിഡ് വാക്സിനേഷൻ സെന്ററും പ്രവർത്തിച്ചുവരികയാണ്. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.