വൈഗയുടെ മരണം; പിതാവ് സനു മോഹന്റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന
കൊച്ചി: മുട്ടാർ പുഴയിൽ 13 വയസുകാരിയായ വൈഗ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പിതാവ് സനു മോഹന്റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിൽ നിന്നാണ് പോലീസിന് തെളിവുകൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഫോറൻസിക് വിദഗ്ധരും പോലീസും ഇവിടെയെത്തി പരിശോധന നടത്തി. വാടകക്കരാറില്ലാതെ കുറച്ചു പേർ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. അതേസമയം, സനുവിന്റെ ഏതാനും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇതിനിടെ, സംഭവത്തിൽ സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. വൈഗയെന്ന പതിമൂന്ന് വയസുകാരി മരണപ്പെട്ടിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ പിതാവ് സനുവിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതുവരെ മരണത്തിന്റെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിക്കുന്നത്.ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന ശക്തമാക്കുകയാണ്.തമിഴ് നാട്ടിൽ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതൽ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരേധനാവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.