22കാരിയെ തട്ടിക്കൊണ്ടു പോയി, കണ്ടെത്തണമെങ്കിൽ 1 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പോലീസ്; പിതാവ് ജീവനൊടുക്കി
ബറേലി: തട്ടിക്കൊണ്ടു പോയ 22 കാരിയായ മകളെ കണ്ടെത്താൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവ് ആത്മഹത്യ ചെയ്തു. ബറേലി മൗ ചന്ദ്പുർ സ്വദേശി ശിശുപാൽ (45) ആണ് മകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ജീവനൊടുക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുറച്ച് പേർ ചേർന്ന് ശിശുപാലിന്റെ മകളെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്.ബണ്ടി, മുകേഷ്, ദിനേശ് എന്നീ മൂന്ന് പേർ ചേർന്ന് മകളെ തട്ടിക്കൊണ്ടു പോയെന്ന ശിശുപാലിന്‍റെ പരാതിയിൽ ഔൻലാ പൊലീസ് സ്റ്റേഷനിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസ് അന്വേഷിക്കാൻ രാംനഗർ പൊലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് രാം രത്തൻ സിംഗ് ഒരുലക്ഷം രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനെ തുടർന്ന് ഇയാൾ ആകെ അസ്വസ്ഥനായിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തിൽ ഉൾപ്പെട്ട സബ് ഇൻസ്പെക്ടറെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടുവെന്ന പരാതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.