ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായ? പത്താം ക്‌ളാസിൽ ‘ഫുള്‍ എ പ്ലസ്’ നേടിയ അമലിനെ കാണാതായിട്ട് 24 ദിവസം; ഫോൺകോളുകൾ പരിശോധിച്ചിട്ടും തുമ്പൊന്നും കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പുരോഗമിക്കുന്നു.
തൃശൂർ: അമല്‍ കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഇരുപത്തിനാല് ദിവസം പിന്നിട്ടു. സനോജ് – ശില്‍പ ദമ്പതികളുടെ മൂത്തമകന്‍ അമല്‍ കൃഷ്ണയെയാണ് കാണാതായത്. അമ്മയോടൊപ്പം ബാങ്കിലേക്ക് പോയതായിരുന്നു അമൽ, മകനെ പുറത്തു നിര്‍ത്തി അമ്മ ബാങ്കില്‍ പോയി തിരികെ വന്നപ്പോള്‍ മകനെ കാണാതാവുകയായിരുന്നു. തുടർന്ന് പരിസരത്താകെ അന്വേഷിച്ചിട്ടും കാണാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.തൃപ്രയാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് അമലിനെ അവസാനമായി കണ്ടത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാമിലൂടെയും ടെലഗ്രാമിലൂടെയുമാണ് സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചിരുന്നത്, അതിനാൽ തന്നെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അമൽ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് പൊലീസ് പരിശോധിച്ച് വരികയാണ്. അമലിന് പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കിം എ പ്ലസ് ലഭിച്ചപ്പോള്‍ കിട്ടിയ ക്യാഷ് അവാര്‍ഡുകളുള്‍പ്പെടെ അമലിന്റെ സ്വന്തം അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചത്. രണ്ട് അക്കൗണ്ടുകളിലേക്കായി പതിനായിരം രൂപയോളം പേടിഎം വഴി പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിനായാണ് ഈ തുക ഉപയോഗിച്ചതെന്നാണ് സൂചന. ഇത്രയും പണം നഷ്ടപ്പെട്ടതറിഞ്ഞാല്‍ വീട്ടില്‍ പ്രശനമാവുമെന്ന് അമലിന് ഭയമുണ്ടായിരുന്നതായും സംശയിക്കുന്നു.