വൻ ദുരന്തം ഒഴിവാക്കിയത് ഇവർ; അഭിനന്ദന പ്രവാഹം
കൊച്ചി:പൈലറ്റിന്റെ സാമർഥ്യവും സാഹസിക നീക്കങ്ങളായിരുന്നു പ്രമുഖ വ്യവസായി എംഎ യൂസുഫലിയും ഭാര്യയും ഉള്‍പ്പെടുന്ന സംഘത്തെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത്. ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ അതിവിദ്ഗദ്ധമായി പൂര്‍ത്തികീരിക്കാന്‍ പൈലറ്റിന് കഴിഞ്ഞതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കോട്ടയം കുമരകം സ്വദേശി 54 കാരനായ ക്യാപ്റ്റന്‍ അശോക് കുമാറായിരുന്നു വിമാനത്തിലെ പൈലറ്റ്. ചിറക്കടവ് സ്വദേശി കെബി ശിവകുമാറായിരുന്നു കോ പൈലറ്റ്. ഇന്ത്യന്‍ നേവിയിലെ കമാന്‍ഡറായിരുന്ന അശോക് കുമാര്‍ 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. തുടര്‍ന്ന് ഒ.എസ്.എസ് എയര്‍മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി. അവിടെ നിന്നാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റായെത്തുന്നത്. എയര്‍ഫോഴ്‌സിലായിരുന്ന ശിവകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ളവരുടെ പൈലറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞതായി സഹോദരന്‍ ശശികുമാര്‍ പറയുന്നു.നേരത്തെ ഇറ്റലിയില്‍ നിന്നും ഹെലികോപ്റ്റര്‍ യൂസുഫലിക്ക് എത്തിച്ച് നല്‍കിയതും ശിവകുമാറായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല.