20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകും, 10 ശതമാനം രോഗികൾക്ക് മരണം വരെ സംഭവിച്ചേക്കാം; തൃശൂർപൂരത്തിന് ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് മുന്നറിയിപ്പ്
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർപൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തായിരിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് നിലവിലെ സാഹചര്യത്തിൽ തൃശൂർ ഡിഎംഒ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സാധാരണപോലെ പൂരം നടന്നാൽ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനംഎത്തുമെന്നും,ഒന്നര വർഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം ഇതോടെ പാളിപ്പോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ 20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികൾ മരണം വരെ സംഭവിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പൂരം നടത്തിപ്പിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.
അതേസമയം പൂരം ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ദേവസം ബോർഡുകളുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ജനങ്ങൾ ടിവിയിലൂടെ പൂരം കാണാൻ തയാറാകണമെന്നുമാണ് ദേവസ്വം പ്രതിനിധികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പാറമേക്കാവിന്റെ ആരോപണം.ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സർക്കാരിന് നൽകിയിരിക്കുന്നതെന്നും, പൂരത്തിന് ആളുകളെ നിയന്ത്രിക്കാൻ ദേവസ്വങ്ങൾ തയാറാണെന്നും. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.