ദമ്പതികൾ ബാത്ത്റൂമിൽ മരിച്ച നിലയിൽ; ശരീരത്തിൽ പരിക്കുകളില്ല, കൊലപാതകത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല; അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ കേസിൽ ഹോട്ടൽ ഉടമയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി; സംഭവം ഇങ്ങനെ…
വിഷവാതകമുള്ളിൽ ചെന്ന് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവ ദമ്പതികളുടെ മരണത്തിനുത്തരവാദി ഹോട്ടലുടമയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തൽ. ജീൻ വോസ്‌ലൂ (25), മാരി ഹൂൺ (28) എന്നിവരെ കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലെ ക്ലിഫുയിസ് ഗസ്റ്റ്ഹൗസിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഇവരുടെ സുഹൃത്ത് സ്റ്റീഫനാണ് കഴിഞ്ഞ ഏപ്രിൽ 26 ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകടമായ മുറിവോ കൊലപാതകത്തിന്റെ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്ന ഇവരുടെ രക്ത പരിശോധനയിൽ 70 ശതമാനത്തോളം വിഷവാതകമായ കാർബൺ മോണോക്‌സൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. തീകത്തുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുമ്പോഴാണ് കാർബൺ മോണോക്‌സൈഡെന്ന വാതകം ഉണ്ടാവുന്നത്. ഇത് ശ്വസിച്ചാൽ ഈ വാതകം രക്തത്തിലെ ചുവന്നരക്താണുക്കളുമായി കലർന്ന് ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നത് തടയുന്നു. ഇത് മരണത്തിന് കാരണമാവുന്നു. ഗ്യാസ് ബോയ്‌ലറിൽ സംഭവിച്ച തകരാറാണെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള അന്വേഷണങ്ങൾ ഹോട്ടൽ ഉടമയായ 47 കാരൻ കെവിൻ പ്രിട്ടോറിയസിലേക്കെത്തുകയായിരുന്നു. രണ്ടു കൊലപാതകത്തിനും ഉത്തരവാദി ഇയാളാണെന്നു കണ്ടെത്തിയ പോലീസ്, കൊലപാതകത്തെക്കുറിച്ച് മറ്റു വിശദീകരണങ്ങളോ എന്തിനായിരുന്നെന്നോ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പ്രിട്ടോറിയസിനെ ഹ്യൂമൻസ്‌ഡോർപ്പ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു.