ബൈബിൾ ആസ്പദമാക്കിയുള്ള പതിനേഴാം നൂറ്റാണ്ടിലെ എണ്ണഛായാചിത്രത്തിന്റെ ലേലം നിർത്തിവച്ച് സ്പെയിൻ
പതിനേഴാം നൂറ്റാണ്ടിലെ എണ്ണഛായാചിത്രത്തിന്റെ ലേലം നിർത്തിവച്ച് സ്പാനിഷ് സർക്കാർ. ഇത് ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാരവാജിയോ കലാസൃഷ്ടിയാകാമെന്ന സംശയത്തിന്മേലാണ് ലേലം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വില്പന നിർത്തിവച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വളരെ പ്രശസ്തനായ ഇറ്റാലിയൻ ചിത്രകാരനായിരുന്നു കാരവാജിയോ. മതപരമായ നിരവധി ജീവൻതുടിയ്ക്കുന്ന കലാസൃഷ്ടികൾ അദ്ദേഹത്തിന്റേതായുണ്ട്. “മുൾക്കിരീടധാരണം” എന്ന് പേര് നൽകിയിരിക്കുന്ന പൈന്റിങ്ങാണ് ലേലം ചെയ്യുന്നതിൽ നിന്നും തടഞ്ഞത്. രക്തം വാർന്നൊലിയ്ക്കുന്ന യേശുവായിരുന്നു ചിത്രത്തിൽ. ഹോസെ ഡി റിബെര എന്ന സ്പാനിഷ് ചിത്രകാരന്റെ കലാസൃഷ്ടിയാണെന്ന ധാരണയിലാണ് ഈ പെയിന്റിംഗ് ലേലത്തിന് വച്ചത്. 1,33,000 രൂപയ്ക്കാണ് ലേലം തുടങ്ങിയത്. എന്നാൽ ഇത് കാരവാജിയോയുടെ കലാസൃഷ്ടിയാണോയെന്ന് ചിലരുയർത്തിയ സംശയമാണ് ഒടുവിൽ സാംസ്കാരിക മന്ത്രി ജോസ് മാനുവൽ റോഡ്രിഗസ് ഉറിബ്സ് ഇടപെട്ട് ലേലം നിർത്തുന്ന സാഹചര്യത്തിലെത്തിയത്.