കുടൽ പൊട്ടി, സ്വകാര്യ ഭാഗങ്ങളിൽ നിരവധി മുറിവുകൾ; മൂവാറ്റുപുഴയിലെ അഞ്ചുവയസ്സുകാരിയെ ഗൈനക്കോളജി വിഭാഗം പരിശോധനക്ക് വിധേയയാക്കി
കോട്ടയം: ശരീരമാസകലം പരിക്കേറ്റ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുവയസ്സുകാരിയെ ഗൈനകോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കി. മാർച്ച് 27നാണ് അസം സ്വദേശികളും മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ അഞ്ചുവയസ്സുകാരിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടൽ പൊട്ടി, സ്വകാര്യ ഭാഗങ്ങളിൽ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.കുട്ടിയുടെ പിതാവിനെയും, രണ്ടാനമ്മയെയും പോലീസ് ചോദ്യംചെയ്തെങ്കിലും ശരീരത്തിൽ ഇത്രത്തോളം പരിക്കുകൾ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനായില്ല. തുടർന്നാണ് പരിക്കിന്റെ ഉറവിടം കണ്ടെത്താൻ ഗൈനകോളജി, ഫോറൻസിക്, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൈനക്കോളജി വിഭാഗം കുട്ടിയെ പരിശോധിച്ചത്.പരിശോധനഫലം തിങ്കളാഴ്ച ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.