ഇടുക്കിയിൽ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു ; സഹായം അഭ്യര്‍ഥിച്ച് വീട്ടുകാര്‍ വിളിച്ചിട്ടും ആരോഗ്യ വകുപ്പ് അനാസ്ഥകാട്ടിയെന്ന് ആരോപണം ; പ്രതിഷേധം
ഇടുക്കി : ഇടുക്കിയിലെ വട്ടവടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.കോവിലൂര്‍ കോളനിയില്‍ ജയറാമിന്റെ ഭാര്യ കൃഷ്ണമ്മ (50) യാണ് മരിച്ചത് .വ്യാഴാഴ്ച്ച രാത്രി 9 മണിക്കാണ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്.അതെസമയം സഹായം അഭ്യര്‍ഥിച്ച് വീട്ടുകാര്‍ വിളിച്ചിട്ടും ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടിയെന്നാരോപ്പിച്ചിരുന്നു .തുടർന്ന് നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഉപരോധിച്ചു. കൃഷ്ണമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
സംഭവ ദിവസം അന്നു വൈകിട്ട് 3 ന് ഇവര്‍ വട്ടവട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോവിഡ് വാക്സീന്‍ സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് 100 മീറ്റര്‍ മാത്രം ദൂരെയാണ് ഇവരുടെ വീട്.തുടർന്ന് രാത്രിയായതോടെ കൃഷ്ണമ്മയ്ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു . തുടര്‍ന്ന് ഇവരെ ബന്ധുക്കള്‍ ആശുപത്രിയിൽ നേരിട്ടെത്തി സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും വരാന്‍ തയാറായില്ലെന്നാണ് ആക്ഷേപം. ആംബുലന്‍സും ലഭിച്ചിരുന്നില്ല .
സംഭവത്തെ തുടർന്ന് നാട്ടുകാര്‍ രാവിലെ സംഘടിച്ചെത്തി ആശുപത്രി ഉപരോധിക്കുകയുണ്ടായി . പൊലീസ് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. വാക്സീന്‍ കുത്തിവച്ചതിനെ തുടര്‍ന്നാണ് കൃഷ്ണമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും നാട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൃഷ്ണമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.