‘ഹൈക്കോടതിയും, ചീഫ് ജസ്റ്റിസും, തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി’; വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികളെന്ന് മന്ത്രി കെ ടി ജലീൽ
മലപ്പുറം: ലോകയുക്ത റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഫേസ്ബുക് കുറിപ്പിലൂടെ ആണ് പ്രതികരണം.
മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് –
ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരൻ ആണെന്ന് ലോകായുക്ത കണ്ടെത്തിയതിനു പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത് .ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു .മുഖ്യമന്ത്രി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കണം .ബന്ധു നിയമന വിവാദത്തിൽ മുൻപ് തന്നെ കെ ടി ജലീലിനെതിരെ പരാതി പോയിരുന്നു .ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.