ആശങ്ക വേണ്ട, ജാഗ്രത മതി; കോവിഡ് രണ്ടാം തരംഗം കൂടുതലായും ബാധിക്കുന്നത് കുട്ടികളെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. ഈ സഹചര്യത്തിൽ ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയാണ്.കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും ആയിരിക്കും എന്നാണു റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് രണ്ടാം തരംഗത്തിൽ രോഗം വ്യാപിക്കുന്നത്. രാജ്യ തലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വര്‍ധിക്കുമ്പോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരത്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. കോവിഡ് ആദ്യ വരവില്‍ 60 കഴിഞ്ഞ രോഗികളെയായിരുന്നു ഏറെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടികളെയും ഗര്‍ഭിണികളുമൊക്കെ കൂടുതലയാുണ്ട്. രാജ്യ തലസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ കൂടി അധികമായി തയാറാക്കിയിട്ടുള്ളതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് പൊലീസ് പരിശോധന വ്യാപകമാക്കും.ഇതിന്റെ ഭാഗമായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും.എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.