തെലങ്കാനയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; ലയനത്തിന് നിയമസഭാസ്പീക്കറുടെ അനുമതി; പ്രതിപക്ഷനേതൃപദവി നഷ്ടമാകും
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് തകര്‍ച്ച. 18 എംഎല്‍എമാരില്‍ 12 പേരും ടിആര്‍എസില്‍ ചേരും. ലയനത്തിന് നിയമസഭാസ്പീക്കറുടെ അനുമതി ലഭിച്ചു. ഇതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി നഷ്ടമാകും. എം.എല്‍.എമാരെ ടി.ആര്‍.എസ് വിലയ്ക്കെടുക്കുകയാണെന്നും നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. ആകെയുള്ള പതിനെട്ട് എം.എല്‍.എമാരില്‍ പന്ത്രണ്ട് പേരും ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ലയിച്ചിരിക്കുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ സമ്മതിച്ചതിനാല്‍ ചട്ടപ്രകാരം സ്പീക്കര്‍ക്ക് അനുമതി നൽകി. മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്‍റെ വികസന പദ്ധതികളില്‍ ആകൃഷ്ടരായാണ് പാര്‍ട്ടി മാറ്റമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി.
നിയമപ്രകാരം, തെരഞ്ഞെടുക്കപ്പെട്ട ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നില്‍ രണ്ട് അംഗങ്ങള്‍ തയ്യാറായാല്‍ ലയനം സാധ്യമാകും. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേരത്തെ ടി.ആര്‍.എസുമായി ലയിച്ചിട്ടുണ്ട്. നാലില്‍ മൂന്ന് എം.എല്‍.സിമാരും ടി.ആര്‍.എസിനൊപ്പം പോവുകയാണുണ്ടായത്. ലയനത്തിനെതിരെ നിയമസഭയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഉത്തം കുമാര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.