സഖ്യ സർക്കാരിനെ സുരക്ഷിതമാക്കാനുള്ള നീക്കത്തിനിടെ വീണ്ടും കല്ലുകടി
ബെംഗളൂരു: വിമത എംഎൽഎമാരെ അനുനയിപ്പിച്ചും മന്ത്രിസഭ വികസിപ്പിച്ചും സഖ്യ സർക്കാരിനെ സുരക്ഷിതമാക്കാനുള്ള നീക്കത്തിനിടെ വീണ്ടും കല്ലുകടി. കോൺഗ്രസിനും ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യയ്ക്കും എതിരെ ആരോപണങ്ങളുമായി ഇരുപാർട്ടിയിലെയും മുതിർന്ന നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് എംഎൽഎമാരും മുൻമന്ത്രിമാരുമായ രാമലിംഗറെഡ്ഡി, റോഷൻ ബെയ്ഗ്, ദൾ സംസ്ഥാന അധ്യക്ഷൻ എ.എച്ച്.വിശ്വനാഥ്, എംഎൽസി ബസവരാജ് ഹൊരട്ടി എന്നിവരുടെ പ്രസ്താവനകളാണ് സർക്കാരിനു തലവേദനയായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദളിന്റെ ദയനീയ തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ച എ.എച്ച്.വിശ്വനാഥ്, സിദ്ധരാമയ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ രാമലിംഗറെഡ്ഡി ട്വിറ്ററിൽ തുറന്ന കത്തെഴുതിയാണ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചത്.