കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം ; ആശുപത്രി പി ആര്‍ഒയ്ക്ക് മകളുടെ മര്‍ദ്ദനം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പി ആര്‍ ഒയ്ക്ക് നേരെ മകളുടെ മര്‍ദ്ദനം. മൂന്ന് മണിക്കൂറോളം രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ മകള്‍ പിആര്‍ഒയെ മർദിക്കുകയായിരുന്നു . കോട്ടയത്തെ സ്വകാര്യ ആശുപത്രികള്‍ അടക്കം ചികിത്സ നിഷേധിച്ചെന്ന് രൂക്ഷമായി പ്രതികരിച്ചതിന് ശേഷമാണ് മരിച്ച ജേക്കബ് തോമസിന്റെ മകൾ റിനി പിആര്‍ഒയെ മർദിച്ചത് . പി ആര്‍ ഒയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് . ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെന്റിലേറ്റർ ഒഴിവില്ലെന്ന് പിആർഒ അറിയിച്ചെന്നായിരുന്നു മകള്‍ പ്രതികരിച്ചത്. സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും ചികിത്സ നിഷേധിച്ചെന്ന് മകൾ പറഞ്ഞു.