ട്രോളിങ്: കടലിലെ രക്ഷയ്ക്ക് 9 സ്ക്വാഡുകൾ
കണ്ണൂർ: ജില്ലയിൽ ട്രോളിങ് നിരോധന കാലത്ത് പരിശീലനം ലഭിച്ച 9 കടൽ രക്ഷാസ്‌ക്വാഡുകൾ രക്ഷാപ്രവർത്തനത്തിനുണ്ടാകും. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പട്രോളിങിനും രക്ഷാ പ്രവർത്തനത്തിനുമായി 3 ബോട്ടുകൾ വാടകയ്ക്കെടുക്കും. മത്സ്യത്തൊഴിലാളികൾ ജീവൻ രക്ഷാ ഉപകരണങ്ങളുമായി മാത്രമേ കടലിൽ പോകാൻ പാടുള്ളൂ. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ജിപിഎസ് എന്നിവ നിർബന്ധമാണ്.കടലിൽ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അവരുടെ സുരക്ഷയും യാന ഉടമകൾ ഉറപ്പുവരുത്തണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ തീരങ്ങൾ വിട്ട് പോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.തീരം വിട്ട് പോകാത്ത ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 9 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.