മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അഖില്‍ അജയനെ (26) ആണ് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് സുഹൃത്തായ യുവാവ് മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും അയച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെടുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചു കൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കിയ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന വിവരം ലഭിച്ചത്.
സൗഹൃദം നടച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാണ് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു. പരാതിക്കാരന്റെ മകളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത് ബ്രസീലിലേക്ക് പോകാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു.