മോഡിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ സുധാകരന്‍
കോഴിക്കോട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടിയെയും ബിജെപിയേയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് കെ പി സി സി വര്ക്കിങ് പ്രസിഡന്റ് കെ സുധാകരൻ. നരേന്ദ്ര മോഡിയെ മഹാത്മാഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടു പോകണമെന്ന് കെ സുധാകരന്‍ പറഞ്ഞു“അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. പാര്‍ട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവര്‍ത്തിക്കാതിരുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോഡിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസക്കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബിജെപി. ബിജെപിയില്‍ പോയി നന്നായി വരട്ടെ”, കെ സുധാകരന്‍ പറഞ്ഞു..
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഘട്ടത്തിൽ അബ്ദുള്ളക്കുട്ടി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയ പറഞ്ഞായിരുന്നു കെ സുധാകരന്റെ പരിഹാസം. സി പി എം വിട്ടു വന്ന നേതാവിനെ നല്ല കോൺഗ്രസുകാരനാക്കി പരിശിലിപ്പിച്ചെടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. സുധീരൻ എതിർത്തപ്പോൾ താൻ സമ്മർദ്ദം ചെലുത്തിയാണ് അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസിൽ അംഗത്വം കൊടുത്തത്. സി പി എം ഭീഷണി ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിൽ സീറ്റും നല്കി. ഒരാളെ പോലും കോൺഗ്രസിലേക്ക് കൊണ്ടുവരാൻ എന്നും ഏകനായ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ലന്നും കെ സുധാകരൻ പറഞ്ഞു.കോൺഗ്രസിൽ സീറ്റ് കീട്ടാതായപ്പോൾ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. നടന്നില്ല. അതിനു ശേഷമാണ് ബി ജെ പിയിലേക്ക് നീങ്ങുന്നതെന്നും കെ സുധാകരൻ ആരോപിച്ചു. അബ്ദുള്ളക്കുട്ടിക്ക് പുറകെ താനും പാർട്ടി മാറുമെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണം നിലവാരമില്ലാത്തതാണ്.