ആമസോൺ കാട്ടിലകപ്പെട്ടത് 36 ദിവസം, പൈലറ്റ് രക്ഷപ്പെട്ടത് അത്ഭുതകരമായി; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം
ടോണിൻഹോ എന്ന് വിളിപ്പേരുള്ള അന്റോണിയ സെന എന്ന 36 കാരനായ പൈലറ്റാണ്, 36 ദിനങ്ങൾ ആമസോൺ കാട്ടിൽ ചിലവഴിച്ചത്. ടോണിൻഹോയുടെ 36-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പ് ജനുവരി 28 നാണ്, ആമസോൺ നദിയുടെ വടക്കൻ തീരത്തുള്ള “പാരാ” സംസ്ഥാനത്തെ അലൻക്വറിൽ നിന്ന് അടുത്തുള്ള നഗരമായ അൽമേരിമിലേക്ക് വിമാനത്തിൽ പുറപ്പെട്ടതിനെ തുടർന്ന് അയാളെ കാണാതായത്. ചില യന്ത്രത്തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതും, ടോണിൻഹോ, അടിയന്തിരമായി വിമാനം ആമസോൺ കാട്ടിൽ ഇറക്കുകയായിരുന്നു. വിമാനം കത്തിത്തുടങ്ങുന്നതിനു മുൻപ് തന്നെ ബ്രെഡും മറ്റു അവശ്യ വസ്തുക്കളുമടങ്ങുന്ന ഒരു തോൾ സഞ്ചി അയാൾ പെട്ടെന്ന് തന്നെ തയ്യാറാക്കി. രക്ഷാപ്രവർത്തകരെ പ്രതീക്ഷിച്ചുകൊണ്ട്, തകർന്ന “സെസ്ന -210″ പ്ലൈനിനടുത്തായി ഒരാഴ്ച്ചയോളമാണ് ടോണിൻഹോ ചെലവഴിച്ചത്. ആരും വരാതായപ്പോൾ കാട്ടിലൂടെ നടന്ന് സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങി. ജീവൻ നിലനിർത്താനായി പക്ഷികളുടെ മുട്ടയും പഴവർഗ്ഗങ്ങളെയുമാണ് അയാൾ ആശ്രയിച്ചത്. അങ്ങനെ ആഴ്ചകൾക്കു ശേഷം കാട്ടിൽ ” ചെസ്നട് ” ശേഖരിക്കാൻ വന്നവരെ കണ്ടുമുട്ടുകയും, അവർ അധികൃതരെ അറിയിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ശനിയാഴ്ച ഹെലികോപ്റ്ററിൽ ടോണിൻഹോയെ രക്ഷിക്കുകയും ചെയ്തു. 36 ദിവസങ്ങൾ കൊണ്ട് 25 കിലോ ശരീരഭാരം അദ്ദേഹത്തിന് നഷ്ടമായി.
വളരെ ക്ഷീണിതനായ ടോണിൻഹോയെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ശുശ്രൂഷകൾ നൽകിയാണ്, കുടുംബത്തോടൊപ്പം വിട്ടത്. വളരെ വികാരഭരിതമായ നിമിഷമായിരുന്നു അത്. തന്റെ കുടുംബത്തെ കാണാനുള്ള അതിയായ ആഗ്രഹമാണ് കാട്ടിൽ ജീവിക്കുമ്പോൾ തനിക്കു ശക്തിയായതെന്ന് ടോണിൻഹോ പറഞ്ഞു. ആമസോൺ കാടുകളിൽ ഇത്രയും നാൾ അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടത് അത്ഭുതമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.