ഗര്‍ഭിണിയായ 17-കാരിയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തി; 18-കാരനായ കാമുകനും സുഹൃത്തും പിടിയില്‍
റാഞ്ചി: ഗര്‍ഭിണിയായ 17-കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ. ജാര്‍ഖണ്ഡില്‍ ആണ് സംഭവം. 18-കാരനായ കാമുകനും ഇയാളുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹത്തിനായി നിര്‍ബന്ധിച്ചതിനാലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 21-നാണ് പ്രതികള്‍ ഈ ക്രൂര കൃത്യം നടത്തിയത്. ഗര്‍ഭിണിയായതോടെ എത്രയും പെട്ടെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി കാമുകനെ നിര്‍ബന്ധിച്ചു. ഇതിനിടെ ഗര്‍ഭഛിദ്രത്തിനായി കാമുകന്‍ ഒരു നഴ്‌സിനെ സമീപിച്ചെങ്കിലും ഇവര്‍ പതിനായിരം രൂപ ആവശ്യപ്പെട്ടതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 27-നാണ് സോനെ നദിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം 17-കാരിയുടേതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.