പെട്രോൾ അടിക്കാൻ നൂറ് രൂപ ചോദിച്ചു, നൽകിയതിന് പിന്നാലെ കഴുത്തിൽ കത്തി വച്ച് സ്വർണമാല പൊട്ടിച്ചെടുത്തു; പ്രതികൾക്കായി തിരച്ചിൽ
തൃശൂര്‍: കാറിൽ വിശ്രമിക്കുകയായിരുന്ന യുവാവിന്റെ കഴുത്തില്‍ കത്തിവച്ച് സ്വർണമാല കവർന്നു. പട്ടിക്കാട് ദേശീയപാതയ്ക്കു സമീപം കാര്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന ജോജി എന്ന 30 കാരന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ ഉറക്കം വന്നപ്പോള്‍ വണ്ടി നിര്‍ത്തി വിശ്രമിച്ചു. ഇതിനിടയില്‍, രണ്ടു പേര്‍ ഡോറില്‍ തട്ടി വിളിച്ചു. ഗ്ലാസ് തുറന്നപ്പോള്‍ വഴി ചോദിക്കാനെന്ന വ്യാജേന അടുത്തേയ്ക്കു വന്നു. ആദ്യം പെട്രോൾ അടിക്കാൻ നൂറു രൂപ ചോദിച്ചു, ജോജി നൂറു രൂപ നല്‍കിയത്തോടെ രണ്ടു പേരും ചേര്‍ന്ന് കഴുത്തില്‍ കത്തിവച്ചു. ഇതിനിടെ കത്തി ഒടിഞ്ഞു. മറ്റൊരു കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയതിനാല്‍ ചെറിയ പരുക്കുകളോടെ ജോജി രക്ഷപ്പെട്ടു.രണ്ടു പവന്റെ മാലയാണ് സംഘം കവർന്നത്. പ്രതികളെ തിരിച്ചറിയാന്‍ അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയുടെ അരികില്‍ രാത്രികാലങ്ങളില്‍ വണ്ടി നിര്‍ത്തി വിശ്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.