ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത് 30 ലക്ഷം, പോലീസ് കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങി, ആലപ്പുഴ സ്വദേശിയായ യുവതിയെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് കട്ടപ്പന പോലീസ്
കട്ടപ്പന: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഇസ്രായേലിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ ആലപ്പുഴ ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെ (32) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത് . 2019 ലാണ് കേസിനാസ്പദമായ സംഭവം. 27 പേരിൽ നിന്നായാണ് യുവതി പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 27 പേരിൽനിന്ന് ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച്വിദ്യയുൾപ്പെടുന്ന സംഘം ഒരു കോടി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ യുവതിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് പോലീസ് കണ്ടെത്തിയിരുന്നു. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്റെയും അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്.കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂർ സ്വദേശി അംനാസ്, തലശ്ശേരി സ്വദേശികളായ മുഹമ്മ് ഒനാസീസ്, അഫ്സീർ എന്നിവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്ന വിദ്യാക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വെള്ളിയാഴ്ച അബൂദബിയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതിയെ കട്ടപ്പന പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കട്ടപ്പന കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.