ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ, അശ്വിനും അക്ഷര്‍ പട്ടേലിനും അഞ്ചുവിക്കറ്റുകള്‍; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിനു യോഗ്യത നേടി ടീം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യയുടെ വിജയം. സ്‌കോര്‍- ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി.32 വിക്കറ്റുകളും 189 റൺസും നേടിയ ആർ അശ്വിനാണ് പരമ്പരയിലെ താരം. നാലാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തിലൂടെ ഋഷഭ് പന്ത് മത്സരത്തിലെ താരമായി.
A resounding innings victory for India!
They beat England 3-1, and qualify for the final of the ICC World Test Championship!#INDvENG | #WTC21 pic.twitter.com/CNMmB2KiyQ
— ICC (@ICC) March 6, 2021
ആദ്യ ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ച്വറിയും, 96 റണ്‍സ് നേടി പുറത്താവാതെ നിന്ന വാഷിങ്ടണ്‍ സുന്ദറിന്റെയും 43 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും പ്രകടനങ്ങളിലൂടെ ഇന്ത്യ 365 എന്ന സ്‌കോർ സ്വന്തമാക്കി. എന്നാൽ ഇന്ത്യ ഉയർത്തിയ 160 റൺസിന്റെ ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും ബൗളിങ്ങിന് മുന്നിൽ ഇംഗ്ലണ്ട് നിര കീഴടങ്ങി. ഇരുവരും ഇന്ത്യക്കായി 5 വിക്കറ്റുകള്‍ വീതം വീഴ്ത്തി കളിയിൽ നിറഞ്ഞാടി. 50 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സും 30 റൺസ് നേടിയ ജോ റൂട്ടും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ചെറുത്തു നിന്നത്.