മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി ഓർമ്മയായിട്ട് അഞ്ച് വര്‍ഷം
മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുന്നു. മിമിക്രിയിലൂടെ സിനിമയിലെത്തിയ മണി വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. കോമഡി നടനായി തുടക്കമിട്ട താരം പിന്നീട് വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ നായകനിരയിലെത്തി. സമുദായം എന്ന ചിത്രത്തിലൂടെ ആയിരുന്നു മണിയുടെ സിനിമയിലേക്കുള്ള പ്രവേശനം.
ദോസ്ത്, കുബേരൻ, വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബത്ലേഹം, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങൾ മണി ചെയ്തു. വിനയൻ സംവിധാനം ചെയ്ത “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്ന ചിത്രത്തിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് മണി ഏവരെയും വിസ്മയിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സ്റ്റേറ്റ് അവാർഡ് എന്നിവയും മണിക്ക് ലഭിച്ചു.
മലയാളം, തമിഴ്, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലൂടെ 200 ലധികം സിനിമകളിൽ മണി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറത്ത് കൂടുതലും വില്ലൻ വേഷങ്ങളാണ് മണിയെ തേടിയെത്തിയത്.
രജനികാന്ത്, വിജയ്, സൂര്യ, വിക്രം, ഐശ്വര്യറായ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചിട്ടുണ്ട്.
നിരവധി നാടന്‍ പാട്ടുകൾ പാടിയും മണി ആരാധകർക്ക് പ്രിയങ്കരനായി. നാടൻ പാട്ടുകൾ ജനകീയമാക്കിയതിൽ മണിയുടെ പങ്ക് വളരെ വലുതാണ്. അഭിനയം, പാട്ടുകാരൻ, സംഗീത സംവിധായകൻ, തുടങ്ങി നിരവധി മേഖലകളിൽ മണി പ്രവർത്തിച്ചിട്ടുണ്ട്.
2016 മാര്‍ച്ച് 6 നാണ് മണി അന്തരിച്ചത്. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാ യിരിക്കെയാണ് മരണം. എന്നാൽ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയായിരുന്നു. മണിയുടെ അനിയൻ ആർ എൽ വി രാമകൃഷ്ണന്റെ പരാതിയെത്തുടർന്ന് കേസ് സിബിഐയ്ക്ക് വിട്ടെങ്കിലും മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍രോഗത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്നും സിബിഐ കണ്ടെത്തി.