Times Kerala

ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം: വലപ്പാട് പഞ്ചായത്തിൽ കാഴ്ച വൈകല്യമുള്ള യുവാവിന് വീടു വച്ചു നൽകാൻ യൂത്ത് കോൺഗ്രസ്; വീട് നിർമ്മാണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

 
ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം: വലപ്പാട് പഞ്ചായത്തിൽ കാഴ്ച വൈകല്യമുള്ള യുവാവിന് വീടു വച്ചു നൽകാൻ യൂത്ത് കോൺഗ്രസ്; വീട് നിർമ്മാണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായി കാഴ്ച പരിമിതനായ യുവാവിന് വീടു വച്ചു നൽകി യൂത്ത് കോൺഗ്രസ്. തൃശൂർ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വീട് വച്ചു നൽകുന്നത്. വീടിന്റെ കട്ടളവയ്പ്പ് കർമ്മം യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.

വലപ്പാട് സ്വദേശിയായ സന്തോഷിന് പ്രമേഹത്തെ തുടർന്നു അസുഖ ബാധിതനായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടർന്നു ജോലി ചെയ്യാനാവാതെ, അസുഖ ബാധിതനായ ഇദ്ദേഹവും കുടുംബവും കഷ്ടപ്പെടുകയായിരുന്നു. അമ്മയും, ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന സന്തോഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് വലപ്പാട് തന്നെ ഒരു ചെറു കുടിലിലായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞത്. തുടർന്നു, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അൻപതാം നിയമസഭാ പ്രവേശന ആഘോഷത്തിന്റെ ഭാഗമായി സന്തോഷിന് സന്തോഷ് ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, നിർമ്മാണത്തിന്റെ ആദ്യ ഘട്ടമായി വീടിന് തറകെട്ടി. തുടർന്നു, കഴിഞ്ഞ ദിവസം തൃശൂരിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മൻ വീടിന്റെ കട്ടള വയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 15 വീടുകളാണ് യൂത്ത് കോൺഗ്രസ് മുൻകൈ എടുത്ത് നിർമ്മിച്ചു നൽകിയതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയല്ല യൂത്ത് കോൺഗ്രസ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. യൂത്ത് കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾ എല്ലാം അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തുമെന്ന് ഉറപ്പാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ, യൂത്ത് കോൺഗ്രസ് ഭാരവാഹി സുമേഷ്, പ്രദേശത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദുരിതം അനുഭവിക്കുന്ന കുടുംബത്തിനൊപ്പം എന്നും യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്ന നേതാക്കൾ പ്രഖ്യാപിച്ചു. സന്തോഷിന്റെ കുടുംബത്തെ ഇനിയുള്ള കാലം യൂത്ത് കോൺഗ്രസ് സംരക്ഷിക്കും. സന്തോഷിന്റെ മകൾക്കു പഠന ആവശ്യത്തിനുള്ള ചിലവ് പൂർണമായും യൂത്ത് കോൺഗ്രസ് വഹിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Related Topics

Share this story