ഡോളർ കടത്ത് കേസ്: മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി
കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷ്. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ ഗുരുതര ആരോപണം. കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയുള്ളതായാണ് കസ്റ്റംസ്സ് കോടതിയെ അറിയിച്ചത്. മൂന്ന് മന്ത്രിമാരുടെ പങ്കിനെകുറിച്ചും സ്വപ്‌ന മൊഴി നല്‍കിയിട്ടുള്ളതായാണ് റിപ്പോർട്ട്.മുന്‍ കോണ്‍സില്‍ ജനറലുമായി മുഖ്യമന്ത്രിക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. അനധികൃത പണമിടപാടും ഇവര്‍ തമ്മില്‍ നടത്തിയിരുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറയുന്നു. പല ഇടപാടിലും തനിക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.അവര്‍ക്ക് അറബി അറിയാത്തതിനാല്‍ ഇത്തരം ഇടപാടുകള്‍ക്ക് ട്രാന്‍സ്ലേറ്ററായി നിന്നിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.വിവിധ ഇടപാടുകളിലായി ഉന്നതര്‍ കോടികണക്കിന് രൂപ കമ്മീഷന്‍ പറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് സ്വപ്‌ന മൊഴി നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ജയിലില്‍വെച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപെടുത്തല്‍ നടത്തിയിരിക്കുന്നത്.