കര്‍ഷക പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്; മൂന്ന് മാസത്തിനിടെ മരിച്ചത് 108 കർഷകർ
ഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഭവ വികാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഇതുവരെയും കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല. നേരത്തെ കര്‍ഷകരും സര്‍ക്കാരുമായി നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡല്‍ഹിയിലെ സമര പന്തലുകളില്‍ മരണമടഞ്ഞത് 108 കര്‍ഷകരാണെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.കര്‍ഷക സമരത്തിന്റെ നൂറാം ദിനത്തിലേക്ക് കടക്കുന്ന നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും മഹിള മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും.എല്ലാ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിച്ച് സമരത്തിനുളള പിന്തുണ കൂട്ടുകയാണ് കര്‍ഷകര്‍. സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോള്‍, കേന്ദ്ര സര്‍ക്കാരിനു ബിജെപിക്കെതിരെയും പ്രചരമത്തിനിറങ്ങാനുമാണ് കര്‍ഷകരുടെ തീരുമാനം.