വിവാഹം കഴിഞ്ഞ അഞ്ചാം ദിവസം, ഭർതൃഗൃഹത്തിൽ നിന്നും ദളിത് കാമുകനൊപ്പം ഒളിച്ചോടി; 19കാരിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി
ജയ്പുർ:ഭർതൃഗൃഹത്തിൽ നിന്നും ദലിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പിങ്കി സൈനിയെന്ന 19കാരിയെയാണ് പിതാവ് ശങ്കർ ലാൽ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു പിങ്കിയുടെ വിവാഹം. വീട്ടുകാരുടെ നിർബന്ധപ്രകാരം നടത്തിയ വിവാഹത്തിന് പെൺകുട്ടിക്ക് താത്പര്യം ഇല്ലായിരുന്നു. തുടർന്ന് അഞ്ചു ദിവസങ്ങൾക്ക ശേഷം കാമുകനായറോഷൻ മഹാവറിർ എന്ന 23കാരനൊപ്പം പിങ്കി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ കുപിതനായ പിതാവ് മകളെ പിടിച്ചുകൊണ്ടുവന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ദൗസയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.മകളെ താൻ കഴുത്ത് ഞെരിച്ച് കൊന്നതായി പ്രതി കുറ്റസമ്മതവും നടത്തി.
ഒളിച്ചോടിയ ശേഷം പിങ്കിയും റോഷനും ഫെബ്രുവരി 26ന് രാജസ്ഥാൻ ഹൈകോടതിയിലെ ജയ്പുർ ബെഞ്ചിന് മുന്നിൽ സംരക്ഷണം തേടി ഹാജരായിരുന്നു. തന്‍റെ സമ്മതമില്ലാതെ നിർബന്ധപൂർവ്വം വീട്ടുകാർ വിവാഹം നടത്തുകയായിരുന്നെന്നും കാമുകനോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിങ്കി കോടതിയെ അറിയിച്ചിരുന്നു. വാദം കേട്ട ഹൈക്കോടതി ഇരുവർക്കും സംരക്ഷണം നൽകണമെന്നും അവരുടെ ആഗ്രഹപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്നും പൊലീസിന് നിർദേശം നൽകി. എന്നാൽ, മാർച്ച് ഒന്നിന് ജയ്പുരിലെ റോഷന്‍റെ വീട്ടിൽനിന്ന് പിങ്കിയുടെ കുടുംബം അവളെ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു.
തുടർന്ന് റോഷന്‍റെ പിതാവിന്‍റെ പരാതിയിൽ ദൗസയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പോലീസ് കേസെടുത്തിരിന്നു. പിങ്കിയെ കൊണ്ടുപോകുമ്പോൾ ശങ്കർ ലാലും ബന്ധുക്കളും തങ്ങളെ അപമാനിക്കുകയും വീട് തകർക്കുകയും 1.20 ലക്ഷം രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നും മഹാവാറിന്‍റെ കുടുംബം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.ഇതിനിടെ വീട്ടിലെത്തിച്ച ശേഷം പിങ്കിയുടെ മനസ്സ് മാറ്റാൻ കുടുംബം ശ്രമിച്ചെങ്കിലും ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങാൻ യുവതി തയ്യാറായില്ല. ഇതോടെ ക്ഷുഭിതനായ പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.