അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചു; കോയമ്പത്തൂരിൽ യുവാവിനെ 52കാരന്‍ തല്ലിക്കൊന്നു
കോയമ്ബത്തൂര്‍ : അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറാണ് (25)മരണപ്പെട്ടത്. സംഭവത്തിൽ ആനക്കട്ടി റോഡിലെ വെള്ളിങ്കിരി എന്ന മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടു. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രകോപിതനായ വെള്ളിങ്കിരി അവിടെയുണ്ടായിരുന്ന തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചു. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടർന്ന് ജയകുമാറിന്റെ അമ്മയുടെ പരാതിയില്‍ വെള്ളിങ്കിരിയെ പോലീസ് അറസ്റ്റ് ചെയ്തു . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.