വനിതാ ഡോക്ടറെ തുപ്പി; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി: ആശുപത്രിയിൽ ചികിത്സക്കെത്തിയെ സ്‍ത്രീ ഡോക്ടറെ തുപ്പിയെന്ന പരാതിയില്‍ നഷ്‍ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ച് അബുദാബി സിവില്‍ കോടതി. ആശുപത്രിയില്‍ വെച്ച് ഡോക്ടറും രോഗിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് സ്‍ത്രീ തന്റെ ശരീരത്തിലേക്ക് തുപ്പുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.കേസിൽ 2.5 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം തേടിയാണ് ഡോക്ടര്‍ കോടതിയെ സമീപിച്ചത്. യുഎഇയില്‍ 38 വര്‍ഷമായി ജോലി ചെയ്യുന്ന ഏറെ പരിചയ സമ്പത്തും പ്രശസ്‍തിയുമുള്ള ആളാണ് താനെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു സംഭവം തനിക്ക് ഏറെ നഷ്‍ടമുണ്ടാക്കി. സംഭവത്തില്‍ സ്‍ത്രീ കുറ്റക്കാരിയാണെന്ന് നേരത്തെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിയും അദ്ദേഹം സിവില്‍ കോടതിയില്‍ ഹാജരാക്കി. കേസ് ആദ്യം പരിഗണിച്ച ക്രിമിനല്‍ കോടതി 5000 ദിര്‍ഹം നഷ്ടപരിഹാരമാണ് വിധിച്ചിരുന്നത്. നേരത്തെ ശിക്ഷ വിധിച്ചതിനാല്‍ കേസ് തള്ളണമെന്ന് സ്ത്രീയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അത് കോടതി പരിഗണിച്ചില്ല. പകരം ഡോക്ടര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക 20,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു.