Times Kerala

കാമുകന്റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു: 24കാരി ഗുരുതരാവസ്ഥയിൽ

 
കാമുകന്റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു: 24കാരി ഗുരുതരാവസ്ഥയിൽ

ഭുവനേശ്വർ: കാമുകന്‍റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച 24കാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഖുർദ ജില്ലയിലെ ബലിപത്‌ന സ്വദേശിനിയായ യുവതിയെയാണ് വിഷം ഉള്ളിൽ ചെന്ന്ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

ഞായറാഴ്ച രാവിലെയാണ് കാമുകന്റെ വിവാഹവാർത്ത കേട്ട ശേഷം പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.ബലിപത്ന സോമന സാസൻ ഗ്രാമവാസിയായ പെൺകുട്ടി പ്രദേശവാസിയായ ഗോപാൽ ബെഹെറ (40) യുമായി പ്രണയത്തിലായിരുന്നുവെന്ന് ബലിപത്ന പൊലീസ് അറിയിച്ചു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ ചില അഭിപ്രായ വ്യത്യാസമുണ്ടാകുകയും അകന്നു കഴിയുകയുമായിരുന്നു.ഇതിനിടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുന്നതായി ഗോപാൽ യുവതിയെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗോപാൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന പരാതിയുമായി യുവതിയും വീട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പേരിൽ യുവതിയുടെ വീട്ടുകാർ ഗോപാലിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവം പൊലീസിന് മുന്നിൽ എത്തിയതോടെ ഗോപാൽ അറസ്റ്റിലാകുകയും, തുടർന്ന് റിമാൻഡിലായി ജയിലിൽ പോകുകയും ചെയ്തു. അതിനുശേഷം തിരിച്ചെത്തിയ ഗോപാൽ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു.ഗോപാലിന്‍റെ വിവാഹ വാർത്ത അറിഞ്ഞതോടെ ഇയാൾക്കെതിരെ പരാതി നൽകാൻ വീട്ടുകാരോടൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ചാണ് കൈയിൽ കരുതിയിരുന്ന വിഷം ആരും കാണാതെ യുവതി കഴിച്ചത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസുകാർ യുവതിയെ ബലിപത്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച്‌. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.അതേസമയം യുവതി തന്റെ മകനെ പ്രണയ ബന്ധത്തിൽ കുടുക്കി ചതിക്കുകയായിരുന്നുവെന്ന് ഗോപാലിന്റെ പിതാവ് ആരോപിച്ചു. മകനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മകൻ ഏറെ കാലം ചികിത്സയിലായിരുന്നു. പരസഹായം കൂടാതെ നടക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു മകനെന്നും പിതാവ് പറഞ്ഞു. ഇതോടെയാണ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും മറ്റൊരു വിവാഹം കഴിക്കാനും ഗോപാൽ തീരുമാനിച്ചതെന്നാണ് പിതാവ് പറയുന്നത്. അതേസമയം, ഗോപാൽ തന്റെ മകളുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോപാൽ മകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ അമ്മ പറയുന്നു.

Related Topics

Share this story