Times Kerala

റാഗിങ്ങിന്റെ പേരില്‍ വസ്ത്രം അഴിച്ചെടുത്തു; ലൈംഗികമായി പീഡിപ്പിച്ചു; ഒടുവിൽ ജനല്‍ വഴി ഇഴഞ്ഞ് രക്ഷപ്പെട്ട സുഹൃത്ത്; റാഗിങ്ങ് എന്ന ക്രൂരതയെക്കുറിച്ച്

 
റാഗിങ്ങിന്റെ പേരില്‍ വസ്ത്രം അഴിച്ചെടുത്തു; ലൈംഗികമായി പീഡിപ്പിച്ചു; ഒടുവിൽ ജനല്‍ വഴി ഇഴഞ്ഞ് രക്ഷപ്പെട്ട സുഹൃത്ത്; റാഗിങ്ങ് എന്ന ക്രൂരതയെക്കുറിച്ച്

റിഗിങ്ങിന്റെ പേരില്‍ നടക്കുന്ന ക്രൂരതകളെ കുറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ അനുരാധ കൃഷ്ണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിയമങ്ങള്‍ ഒക്കെയുണ്ടെങ്കിലും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് റാഗിങ്ങ് എന്ന് അനുരാധ പറയുന്നു. റാഗിങ്ങിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനുരാധ കുറിപ്പിലൂടെ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം;

റാഗിംഗ് എന്ന ക്രൂര വിനോദം…
നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ സംഭവം.
ഒന്നാംവര്‍ഷ കോളേജ്, ഹോസ്റ്റല്‍ ജീവിതം ഒക്കെ പലര്‍ക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവര്‍ ആണ് ഭൂരിപക്ഷം വരുന്ന സീനിയര്‍ മാരും.
കോളേജ് ക്യാമ്പസുകള്‍ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റല്‍ ഇടിമുറികള്‍ ആകാറുണ്ട്. സീനിയര്‍ ആളുകളോടൊപ്പം ഇരുന്ന് ഫുഡ് കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാന്‍ പാടില്ല, ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല, ക്യാന്റീനില്‍ പോകാന്‍ പാടില്ല തുടങ്ങി ചെറിയ ചെറിയ വിലക്കുകളില്‍ തുടങ്ങി അവരുടെ ജട്ടിമുതല്‍ കോട്ട് വരെ അലക്കി കൊടുത്തു രാത്രി കൂമ്പിന് ഇടിവാങ്ങുന്ന അസുലഭ നിമിഷങ്ങള്‍.
കുറച്ചു ഫെമിനിന്‍ ആയ ആണ്‍കുട്ടി കൂടിയാണെങ്കില്‍ പൂര്‍ത്തിയായി. വാക്കുകള്‍ കൊണ്ടുള്ള തെറി അഭിഷേകം, പരസ്യമായി തുണി ഉരിയല്‍, കൂട്ടമായുള്ള പീഡനം, അങ്ങിനെ ധാരാളം പ്രശ്‌നങ്ങള്‍ ഫെമിനിറ്റിയുടെ പേരില്‍ ബോണസ് ആയി കിട്ടാറുണ്ട്. ഇനി അവന്‍ സീനിയര്‍ അയല്‍പോലും ജൂനിയര്‍ കുട്ടികള്‍ അടക്കം കളിയാക്കലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
റാഗിംഗ് എന്ന പേരില്‍ റൂമില്‍ വിളിച്ചുവരുത്തി, വസ്ത്രം എല്ലാം അഴിച്ചെടുത്തു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിവെച്ചു കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ഉടുത്തുണിയില്ലാതെ ഹോസ്റ്റല്‍ ജനല്‍ വഴി ഇഴഞ്ഞു രക്ഷപെടേണ്ടി വന്ന സുഹൃത്തിനെ അറിയാം.
പലപ്പോഴും കോളേജ് അധികൃതരും റാഗിംഗ് എന്ന ക്രൂര വിനോദത്തിന് മൗനസമ്മതം നല്‍കാറുണ്ട്. പരാതി നല്‍കിയാലും കൃത്യമായി നടപടി എടുക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ തുടര്‍ന്നുള്ള നാളുകളില്‍ അനുഭവിക്കണ്ടി വരുന്നുണ്ട് എന്നതും ഒരു യഥാര്‍ഥ്യമാണ്.
പലരും റാഗിങ്ങിനു കണ്ടെത്തുന്ന ന്യായീകരണം കുട്ടികളെ ബോള്‍ഡ് ആക്കാന്‍ വേണ്ടിയും, ജാഡ കുറക്കാന്‍ വേണ്ടിയും ആണെന്നാണ്. പക്ഷെ അത് കുട്ടികളില്‍ ഉണ്ടാകുന്ന ട്രോമ എത്രമാത്രം ആണെന്ന് മനഃപൂര്‍വം വിസ്മരിക്കുന്നു.
ഓരോകുട്ടികളും വളരുന്നത് ഓരോ സാഹചര്യങ്ങളില്‍ ആണ്. ഓരോത്തരും ഓരോ സ്വഭാവം ഉള്ളവര്‍ ആണ്. പലരും ആദ്യമായി വീടുവിട്ടു നില്‍ക്കുന്നവരാണ്, ഇത്തരത്തിലുള്ള ക്രൂരവിനോദങ്ങള്‍ ചിലപ്പോള്‍ ഒരു ആയുഷ്‌കാലത്തേക്കുള്ള മുറിവുകള്‍ അവരില്‍ ഉണ്ടാക്കാം.
ഇതൊക്കെ പിന്നീട് ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള കാര്യങ്ങള്‍ ആണെന്നതൊക്കെ വെറുതെയാണ്.
തീര്‍ത്തും സാഡിസ്റ്റുകളായ ക്രിമിനലുകള്‍ ആണ് റാഗിങ് ചെയുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരും.
ഈ സമൂഹത്തില്‍ അത് എന്നെങ്കിലും ഇല്ലാതാകും എന്ന പ്രതീക്ഷയും ഇല്ല….
ഒരു വര്‍ഷം മുന്‍പേ അഡ്മിഷന്‍ എടുത്തു എന്നത് പിന്നാലെ വരുന്നവരെ പീഡിപ്പിക്കാനുള്ള ലൈസെന്‍സ് അല്ല എന്ന് മാത്രം ഓര്‍ക്കുക

Related Topics

Share this story