Times Kerala

മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

 
മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ദമ്മാം: മുതിർന്ന സിപിഐ നേതാവും, തമിഴ് നാട്ടിലെ മുൻ സംസ്ഥാന സെക്രെട്ടറിയും, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും, മുൻഎം.പിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു,

സാധാരണ ജനങ്ങൾക്കായി ജീവിച്ച ഒരു യഥാർത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു ഡി പാണ്ഡ്യൻ. ജനങ്ങളുമായി പൊക്കിൾക്കൊടി ബന്ധമുള്ള തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. ലളിതജീവിതം കൊണ്ട് എല്ലാവർക്കും മാതൃക തീർത്ത രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ഓർമ്മിയ്ക്കപ്പെടുമെന്നു നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എഐഎസ്എഫ് പ്രവർത്തകനായാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. ചെന്നൈ നോർത്തിനെ പ്രതിനിധീകരിച്ച് നാലുതവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായിരുന്ന അദ്ദേഹം മികച്ച പാർലമെന്റേറിയനുമായിരുന്നു.

കാരൈക്കുടി അളഗപ്പ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തന രംഗത്തെത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തമിഴ്‌നാട് ആർട്ട് ആന്റ് ലിറ്ററി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ റയിൽവേ ലേബർ യൂണിയൻ പ്രസിഡന്റ് , സിപിഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, മദ്രാസ് ഡോക്ക് ലേബർ ബോർഡ്, മദ്രാസ് പോർട്ട് ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരുഡസനിലധികം പുസ്തകങ്ങളുടെ കർത്താവാണ്.

1991ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംപുത്തൂരിൽ പാണ്ഡ്യനും ഗുരുതരമായിപരിക്കേറ്റിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഒട്ടേറെ ബഹുജനസമരങ്ങളിലും, ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലും മുന്നണിപ്പോരാളിയായി അദ്ദേഹം എന്നുമുണ്ടായിരുന്നു.

സാധാരണ ജനങ്ങൾക്കും, ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്കും, ഇടതുതൊഴിലാളി പ്രസ്ഥാനങ്ങൾക്കും ഡി പാണ്ഡ്യന്റെ നിര്യാണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകളിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി സാജൻ കണിയാപുരവും പറഞ്ഞു.

Related Topics

Share this story