സഹോദരിയെ പിതാവിന്റെ തടവിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടീഷ് പൊലീസിന് രഹസ്യമായി കത്തയച്ച് തടവിൽ കഴിയുന്ന ദുബായ് രാജകുമാരി
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ മകൾ ലത്തീഫ അൽ മക്തൂം തന്റെ മൂത്ത സഹോദരി ഷംസയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് പോലീസിന് രഹസ്യമായി കത്തയച്ചതായി റിപ്പോർട്ട്. 2000 ത്തിൽ, ഷേഖിന്റെ സറെയിലുള്ള എസ്റ്റേറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച തന്റെ സഹോദരി ഷംസയെ കോടീശ്വരനായ പിതാവിന്റെ നിർദേശപ്രകാരം, ബ്രിട്ടനിലെ കേംബ്രിഡ്ജ് സ്ട്രീറ്റിൽ നിന്ന് ബലാത്കാരമായി പിടികൂടുകയായിരുന്നു.അവിടെ നിന്നും അവൾക്ക് മയക്കുമരുന്ന് നൽകി പിതാവിന്റെ സ്വകാര്യ ഹെലികോപ്റ്ററും ജംബോ ജെറ്റും ഉപയോഗിച്ച് വടക്കൻ ഫ്രാൻസ് വഴി ദുബായിലേക്ക് കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയായിരുന്നു. പിന്നീട് അവൾ പുറം ലോകം കണ്ടിട്ടില്ല. ഇപ്പോൾ 38 കാരിയായ ഷംസ രാജകുമാരിയെ മോചിപ്പിക്കാൻ സഹായിക്കണമെന്നാണ് ലത്തീഫ ബ്രട്ടീഷ് പൊലീസിന് അയച്ച കത്തിൽ പറയുന്നത്. തടവിൽ കഴിയുന്ന 34 കാരിയായ ലത്തീഫ ഏതാനും ആഴ്ചകൾക്ക് മുൻപ് തന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോകൾ രഹസ്യമായി ചിത്രീകരിച്ചു പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾക്കയച്ചത് വലിയ വാർത്തയായിരുന്നു.ഇതിനു പിന്നാലെയാണ് തന്റെ സഹോദരിയുടെ തിരോധാനത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ലത്തീഫ ബ്രിട്ടീഷ് പൊലീസിന് കത്തയച്ചിരിക്കുന്നത്.