സൈനികവൽക്കരിക്കപ്പെട്ട മേഖലയിലൂടെ നുഴഞ്ഞു കയറ്റം; ദക്ഷിണ കൊറിയയിൽ വൻ സുരക്ഷാവീഴ്ച; വീഡിയോ പുറത്ത്
ഭൂമിയിലെ അതീവ സുരക്ഷയുള്ള ഉത്തര കൊറിയ – ദക്ഷിണ കൊറിയ അതിർത്തിയിലെ സൈനികവൽക്കരിക്കപ്പെട്ട മേഖലയിലൂടെ ഒരാൾ നുഴഞ്ഞു കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തരകൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് പ്രവേശിച്ച ഇയാൾ അവിടെ ആറ് മണിക്കൂറോളം ചെലവഴിച്ചു. ഏകദേശം രണ്ടു മൈൽ ദൂരം സഞ്ചരിച്ചതിനുശേഷം, നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് കടലിൽ നീന്തുന്നതായും വീഡിയോ ദൃശ്യങ്ങയിൽ കാണാം. പിന്നീട് ഡ്രൈനേജ് ടണൽ വഴി കയറി ഒരു വേലിക്കടിയിലൂടെ കടന്നു പോകുകയായിരുന്നു.
അപായ അലാറങ്ങളും നിരീക്ഷണ ക്യാമറകളും ഉണ്ടായിട്ടുപോലും, അയാൾ തീരത്തെത്തി മൂന്നു മണിക്കൂർ കഴിഞ്ഞാണ് സംഭവം ബോർഡർ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ദക്ഷിണ കൊറിയൻ ടിവി ചാനലായ “ചോസുൻ” എടുത്ത അവ്യക്തമായ വീഡിയോയിൽ റോഡിലെ സൈൻ ബോർഡിനടിയിലൂടെ ഒരു ഇരുണ്ട രൂപം നീങ്ങുന്നതായി കാണാം.അതേസമയം, നുഴഞ്ഞു കയറ്റക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിലെ കാലതാമസം ദക്ഷിണ കൊറിയയുടെ അതിർത്തി സുരക്ഷയെപറ്റിയുള്ള പുതിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്. നവംബറിൽ ഇതിനു സമാനമായി, ഒരു ഉത്തരകൊറിയക്കാരൻ, കിഴക്കൻ മേഖലയിലുള്ള അതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയയിലേക്ക് പ്രവേശിച്ചിരുന്നു.