നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ കോടതിയുടെ ഉത്തരവ്
ഡൽഹി: ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ല്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ വിവാദ വജ്രവ്യവസായി നീരവ് മോദിക്കെതിരെ പ്രഥമദൃഷ്ടിയാൽ തെളിവുകൾ ഉണ്ടെന്ന് യുകെ കോടതി. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുകയാണെങ്കിൽ നീതി ലഭിക്കില്ലെന്ന് പറയാൻ തക്ക തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ വിട്ടുതരണമെന്ന് ഇന്ത്യയിൽ ആവശ്യപ്പെട്ടിരുന്നു . പ്രതിക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നതിൽ സംതൃപ്തിയുണ്ടെന്ന് കേസ് പരിഗണിച്ച യുകെ കോടതി പറഞ്ഞു. 49 കാരനായ നീരവ് മോദി വീഡിയോ ലിങ്ക് വഴിയാണ് യു. കെ കോടതിയിൽ ഹാജരായാത്.
നീരവ് മോദിയും പി. എൻ. ബി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗൂഢാലോചന സംഘവും തമ്മിൽ ബന്ധമുണ്ടെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സാമുവൽ ഗൂസി പറഞ്ഞു. നീരവ് മോദി നിയമാനുസൃതമായ ബിസിനസ്സിൽ ഏർപ്പെട്ടിരുന്നുവെന്ന കാര്യം അംഗീകരിക്കാനാവില്ല. യഥാർത്ഥ ഇടപാടുകളൊന്നും താൻ കണ്ടെത്തിയില്ല, അയാളുടെ പ്രവർത്തനങ്ങളിൽ സത്യസന്ധത ഉള്ളതായി തോന്നുന്നില്ലെന്നും വിധി പ്രസ്താവനയിൽ ജഡ്ജി പറഞ്ഞു.അതേസമയം, കീഴ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ നീരവ് മോദിക്ക് ഇനിയും അവസരമുണ്ട്.