Times Kerala

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന വ്യാജ പരാതി നൽകിയ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

 
തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന വ്യാജ പരാതി നൽകിയ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

ഹൈദരാബാദ്: ഹൈദരാബാദിലെ ഘട്ട്കേസറില്‍ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജ പരാതി നൽകിയ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് സംഭവം. അമിതമായ അളവില്‍ ഗുളിക ഉള്ളിൽ ചെന്ന്‌ അവശ നിലയിലായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യാജപരാതി ഉന്നയിച്ചതിന് പെൺകുട്ടിക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് ഭയത്തിൽ ജീവനൊടുക്കിയതാകാം എന്നാണു പോലീസിന്റെ നിഗമനം.

ഇക്കഴിഞ്ഞ 10 ന് കോളജില്‍ നിന്നും മടങ്ങുന്ന വഴി ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടർന്ന്, വീട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. വസ്ത്രം കീറിയ നിലയിലും തലയിൽ മുറിവേറ്റ നിലയിലുമാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഓട്ടോ ഡ്രൈവറെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയത്ത് പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തു കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു എന്നും തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് തെളിഞ്ഞു എന്നും പോലീസ് പറയുന്നു.കുടുംബ പ്രശ്‌നങ്ങള്‍ കാരണം വീട് വിട്ടിറങ്ങാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടില്‍ വിളിച്ച്‌ പറയുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

Related Topics

Share this story