ഞാൻ സ്വര്‍ണ്ണക്കടത്തുകാരിയല്ല, ദുബായിൽ നിന്ന് വരുന്ന സമയം ഹനീഫ എന്നയാൾ ഒരു പൊതി നല്‍കി, സ്വര്‍ണം ആണെന്ന് മനസിലാക്കിയതോടെ മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു; മാന്നാറിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയ യുവതിയുടെ വെളിപ്പെടുത്തൽ
ആലപ്പുഴ: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്ന് ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ബിന്ദു. ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന സമയം തന്റെ കൈവശം ഹനീഫ എന്നയാൾ ഒരു പൊതി നല്‍കി എന്നും അതിൽ സ്വര്‍ണം ആണെന്ന് മനസിലാക്കിയതോടെ ഈ പൊതി മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ബിന്ദു പറയുന്നത്.തന്നെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ മുന്പരിചയമുള്ളതായും. കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ പിന്തുടര്‍ന്നിരുന്നു എന്നും യുവതി പറഞ്ഞു. ആദ്യം സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഒരു സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതുകൊണ്ടാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു പറഞ്ഞു.
ഫെബ്രുവരി 19-നാണ് ദുബായില്‍നിന്ന് മാലി ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചു പറഞ്ഞതെന്നാണ് യുവതി പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ്സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറഞ്ഞു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കാറില്‍വെച്ച് ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു വെളിപ്പെടുത്തി.