പ്രതിഷേധങ്ങൾ ഫലം കണ്ടു; അതിര്‍ത്തിയില്‍ അയഞ്ഞ് കര്‍ണാടക; വിവാദ ഉത്തരവ് പിന്‍വലിച്ചു
കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം താത്കാലികമായി കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്.കേളത്തില്‍ കോവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടക സർക്കാരിന്റെ നിലപാട്. എന്നാല്‍ പ്രതിഷേധങ്ങൾ ശക്തമായതോടെ പിന്നീട് രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന നിലപാടാണ് കര്‍ണാടക ചൊവ്വാഴ്ച സ്വീകരിച്ചത്. എന്നാല്‍ പുതിയ ചില നിര്‍ദേശം കര്‍ണാടക മുന്നോട്ട് വെച്ചിട്ടുണ്ട്.തലപ്പാടി ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം കര്‍ണാടക തന്നെ ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ സാമ്പിളുകള്‍ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് കര്‍ണാടകയുടെ പുതിയ തീരുമാനം. കര്‍ണാടക സര്‍ക്കാരിന്റെ വിവാദ തീരുമാനത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു.