പട്ടയം നൽകണമെങ്കിൽ 50000 രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ
ഇടുക്കി: പീരുമേട്ടില്‍ പട്ടയം നൽകുന്നതിന് വേണ്ടി വീട്ടമ്മയിൽ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഭൂപതിവ് തഹസിൽദാർ വിജിലൻസ് പിടിയിലായി. വീട്ടമ്മയുടെ പരാതിയിലാണ് ജൂസ് റാവുത്തേറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.വാഗമൺ ഉപ്പുതറ സ്വദേശി രാധാമണി സോമൻ തന്റെ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന് പട്ടയം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ പട്ടയം നൽകണമെങ്കിൽ അര ലക്ഷം രൂപ വേണമെന്ന് ജൂസ് റാവുത്തർ ആവശ്യപ്പെട്ടതോടെ രാധാമണി വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് തഹസില്‍ദാറെ പിടികൂടുന്നതിന് വിജിലൻസ് പൗഡർ പൂശിയ ഇരുപതിനായിരം രൂപയുടെ കെട്ട് രാധാമണിയെ ഏൽപ്പിച്ചു. ഈ തുക കൈമാറുന്നതിനിടെയാണ് വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരെ പിടികൂടുകയായിരുന്നു. പരിശോധനയിൽ പരാതിയിൽ നിന്നും തുക കണ്ടെത്തുകയും ചെയ്തു.