രണ്ടിടങ്ങളിലായി എ.ടി.എം കവർച്ച; 20 ലക്ഷത്തോളം രൂപ കവർന്നു
കല്യാശ്ശേരി: കണ്ണൂര്‍ കല്യാശ്ശേരിയില്‍ രണ്ട് എ.ടി.എമ്മുകള്‍ തകർത്ത് 20 ലക്ഷത്തോളം രൂപ കവര്‍ന്നു. മാങ്ങാട്ട് ബസാറില്‍ ദേശീയപാതയോരത്തെ ഇന്ത്യ വണിെന്റ എ.ടി.എം തകര്‍ത്ത് 1,75, 500 രൂപയും കല്യാശ്ശേരിയിലെ എസ്.ബി.െഎ എ.ടി.എം തകര്‍ത്ത് 18 ലക്ഷത്തോളം രൂപയും മോഷ്ടാക്കൾ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചയാണ് കവര്‍ച്ചകള്‍ നടന്നത്.റൂമിന്റെ ഷട്ടര്‍ താഴ്ത്തിയതിനുശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഇരു എ.ടി.എമ്മുകളും പൂര്‍ണമായി തകര്‍ത്തത്. കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മില്‍ രണ്ടു ദിവസം മുമ്ബ് പണം നിറച്ചിരുന്നതായും നിലവില്‍ 18 ലക്ഷത്തോളം രൂപയുള്ളതായും പണം നിക്ഷേപിച്ച ഏജന്‍സി അധികൃതര്‍ അറിയിച്ചു.
അതേസമയം ഞായറാഴ്ച രാവിലെതന്നെ മാങ്ങാട് ഇന്ത്യ വണ്‍ എ.ടി.എം തകര്‍ത്തതായി ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍, കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മിെന്റ ഷട്ടര്‍ താഴ്ത്തിയ നിലയിലായതിനാല്‍ വൈകീട്ടുവരെ കവര്‍ച്ചയെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല . മാങ്ങാട്ടെ കവര്‍ച്ചയെപ്പറ്റി അറിഞ്ഞ് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സി എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
കവര്‍ച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആള്‍ത്താമസമുള്ള മുറിയില്‍ കയറി കവര്‍ച്ചക്കു ശ്രമിച്ചിരുന്നു.എന്നാൽ ഉറക്കമുണര്‍ന്ന താമസക്കാര്‍ ബഹളംവെച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.ഉടൻ തന്നെ താമസക്കാര്‍ കണ്ണപുരം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കവര്‍ച്ചസംഘം എത്തിയ ബൈക്ക് പൊലീസ് കണ്ടെടുത്തു. സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി മുറിയിലെ താമസക്കാര്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഇതേ എ.ടി.എമ്മില്‍ രണ്ടാം തവണയാണ് കവര്‍ച്ച. രണ്ടുവര്‍ഷം മുമ്ബും പണം കവര്‍ന്നിരുന്നു. കണ്ണപുരം എസ്.ഐ പരമേശ്വരെന്റ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.