Times Kerala

വിസ്മൃതിയിലാകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

 
വിസ്മൃതിയിലാകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ നാടന്‍ കലാമേളയ്ക്ക് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 30 വേദികളിലായി അരങ്ങേറുന്ന ‘ഉത്സവ’ത്തിന്‍റെ പതിമൂന്നാം പതിപ്പ് കനകക്കുന്ന് നിശാഗന്ധിയില്‍ ബഹു. ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വിസ്മൃതിയിലാണ്ടു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും അത്തരത്തിലുള്ള നിരവധി കലാരൂപങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് ഉത്സവം പരിപാടിയെന്നും മന്ത്രി പറഞ്ഞു. കേരള സംസ്കാരത്തിന്‍റെ ഈടുവയ്പുകളാണ് തൊഴില്‍, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസം തുടങ്ങി ജീവിതത്തിന്‍റെ നാനാ മേഖലയുമായി ബന്ധപ്പെട്ട കലകള്‍. എന്നാല്‍ നമ്മുടെ പല നാടന്‍ കലകളും മണ്‍മറഞ്ഞു. ചിലത് നാശത്തിന്‍റെ വക്കിലാണ്. ചില നാടുകളിലും പ്രദേശങ്ങളിലും കുടുംബങ്ങളിലും ഒറ്റ വ്യക്തിയിലും മാത്രമായി ഒതുങ്ങിപ്പോകുന്ന കലകളുണ്ട്. ഇത്തരം കലാരൂപങ്ങള്‍ കണ്ടെടുത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കണം. പൂര്‍വികരില്‍ നിന്ന് കൈമാറിക്കിട്ടിയ ഈ കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് നാടിന്‍റെ സംസ്കൃതിയുടെ നിലനില്പിന്‍റെ ആവശ്യം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിസ്മൃതിയിലാകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

നമ്മുടെ നാടന്‍ കലകളും സംസ്കാരവും വിശേഷപ്പെട്ട ആചാരാനുഷ്ടാനങ്ങളും പരിചയപ്പെടുത്തി വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക വഴി കേരളത്തിന്‍റെ ടൂറിസം മേഖലയെ വികസിപ്പിക്കുകയെന്ന ലക്ഷ്യം ടൂറിസം വകുപ്പിനുണ്ടെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐ.എ.എസ് പറഞ്ഞു. നാടിന്‍റെ സംസ്കാരം വെളിപ്പെടുന്നത് നാടന്‍ കലകളിലൂടെയാണെന്നും അത് പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് ഉത്സവം പരിപാടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമ്പന്നമായ സംസ്കാരവും പാരമ്പര്യവും സ്വന്തമായുള്ള കേരളത്തിന്‍റെ പരമ്പരാഗത, ഗോത്ര, നാടന്‍ കലാരൂപങ്ങളെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കേണ്ട മഹത്തായ ഉത്തരവാദിത്തമാണ് ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടുള്ളതെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. പി ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു.

അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ശ്രീമതി. ടി.കെ ബേബി (ഓണംകളി പാട്ട്), പ്രമോദ് ടി.എ (പാട്ടും കാളകളിയും), ശ്രീ. പദ്മനാഭന്‍ ടി.ആര്‍ (അമ്പത്തീരടി കളരി), ശ്രീ. സുദര്‍ശനകുമാര്‍ ടി. (പടയണി), ശ്രീമതി. ബിന്ദു പാഴൂര്‍ (മുടിയേറ്റ്), ശ്രീമതി. മാലതി ബാലന്‍ (ഉരളിക്കൂത്ത്), ശ്രീമതി. രാജമ്മ എ. (പൂപ്പട തുള്ളല്‍), ശ്രീ. കെ.കുഞ്ഞിക്കോരന്‍ (പൂരക്കളി), ശ്രീ. ദിനേശന്‍ തെക്കന്‍കൂറന്‍ പെരുവണ്ണാന്‍ (തെയ്യം), ശ്രീമതി. ഉമ്പിച്ചി കെ. (മംഗലംകളി) തുടങ്ങി വിവിധ നാടോടി കലാ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ കലാകാരൻമാരെ ചടങ്ങില്‍ ആദരിച്ചു.വിസ്മൃതിയിലാകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ഗായകന്‍ ശ്രീ. കാവാലം ശ്രീകുമാര്‍ ആലപിച്ച ഉത്സവം സിഗ്നേച്ചര്‍ ഗാനത്തിന്‍റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു. ശ്രീ. ബി.എസ്. ബിജുവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീ. മാത്യു ഇട്ടിയാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ.സി.ജെ കുട്ടപ്പന്‍റെ നേതൃത്വത്തില്‍ തായില്ലം ഗ്രൂപ്പിന്‍റെ നാടന്‍പാട്ട്, നാടോടിനൃത്ത അവതരണങ്ങള്‍ നടന്നു.

സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നാടോടി, ഗോത്ര, വംശീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് കലാകാരൻമാര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം കലാമേളയില്‍ പരിപാടി അവതരിപ്പിക്കും.

ടൂറിസം വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമിയും ഭാരത് ഭവനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുമായി സഹകരിച്ചാണ് ‘ഉത്സവം’ സംഘടിപ്പിക്കുന്നത്.

Related Topics

Share this story