Times Kerala

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റിയില്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

 
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റിയില്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്‍റെ ചുവടുവയ്പിന് ഊര്‍ജ്ജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി) ബഹു. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.

ഉന്നത പഠനത്തിന്‍റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്‍റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമീപകാലത്തെ കേരളത്തിന്‍റെ മികവുകളെ അഭിനന്ദിച്ച ഗവര്‍ണര്‍ ഉന്നത പഠനത്തിന്‍റെ ആഗോള ഹബ്ബായി മാറാന്‍ കേരളത്തിന് സാധിക്കുമെന്നും പറഞ്ഞു.

വിജ്ഞാന സമ്പാദനം ജീവിതത്തിലെ ഏത് ഘട്ടത്തിലും ധൈര്യവും അറിവും സ്വീകാര്യതയും ഐക്യവും നല്‍കും. അജ്ഞതയുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്യും. അവസരങ്ങളുടെ ഈ പുതിയ ലോകത്ത് ശ്രദ്ധാപൂര്‍വ്വം ചുവടുവച്ച് വലിയ മേഖലകളിലേക്ക് എത്തിപ്പെടുകയാണ് വേണ്ടത്. നാലാം വ്യാവസായിക വിപ്ലവത്തിലെ മാറ്റങ്ങള്‍ പരമ്പരാഗത തൊഴില്‍, വ്യാപാര രീതികളെ തകര്‍ത്തേക്കും. കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ ഉന്നത പഠനത്തിന്‍റെ ആഗോള കേന്ദ്രമായി മാറാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റാ അനലിറ്റിക്സ്, മറ്റ് ഡിജിറ്റല്‍ പരിവര്‍ത്തന കോഴ്സുകള്‍ എന്നിവയിലൂടെ അവസരങ്ങളുടെ വലിയ ലോകം സാധ്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റിയില്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍റ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷ പ്രസംഗം നടത്തുന്നു. ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി. ശശി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സുമ വി, ജനപ്രതിനിധികളായ ശ്രീ എം. ജലീല്‍, ശ്രീ ഷഹീന്‍. എം.എ, ശ്രീമതി. ഖുറൈഷ ബീവി, ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി എന്നിവര്‍ വേദിയില്‍.

രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം. പുതിയ ലോകത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികമായി കഴിവുള്ളവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ആഗോള നിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങിനെ അഭിസംബോധന ചെയ്തത്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്സിറ്റിയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കാമ്പസിന്‍റെ ഹ്രസ്വ വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചതിനു പിന്നാലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുന്നത് കേരളത്തിന്‍റെ വിജ്ഞാന രംഗത്തെ സംബന്ധിച്ച് അഭിമാനകരമാണെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പറഞ്ഞു.

ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. വി. ശശി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ശ്രീ. അടൂര്‍ പ്രകാശ് എംപി ഓഡിയോ സന്ദേശത്തിലൂടെ ആശംസയറിയിച്ചു. ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ഐ.എ.എസ് (റിട്ട.) സര്‍വകലാശാലയുടെ നയരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സുമ വി., ജനപ്രതിനിധികളായ ശ്രീ എം. ജലീല്‍, ശ്രീ ഷഹീന്‍. എം. എ, ശ്രീമതി. ഖുറൈഷബീവി എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് സ്വാഗതവും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി നന്ദിയും പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്മെന്‍റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്‍റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഡിജിറ്റല്‍ മേഖലയുടെ വിവിധ വശങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കോഴ്സുകളും പ്രവര്‍ത്തനങ്ങളും വിജ്ഞാന സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള സിദ്ധാന്തത്തെയും പ്രയോഗത്തെയും മുന്നോട്ടു കൊണ്ടുപോകും. പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജ്ജസ്വലമായ അക്കാദമിക്, ഗവേഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെയും വിദേശത്തെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.

സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്‍റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് കേരളം (ഐ.ഐ.ഐ.ടി.എം.കെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചിട്ടുള്ളത്.

സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍റ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്കൂളുകള്‍ ആരംഭിക്കും. ഓരോ സ്കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും. പ്രമുഖ അന്താരാഷ്ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്സ്, ബയോകമ്പ്യൂട്ടിംഗ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. 2021 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓര്‍ഗനൈസേഷനും സര്‍വകലാശാല നേതൃത്വം നല്‍കും.

ടെക്നോസിറ്റിയിലെ 10 ഏക്കര്‍ കാമ്പസില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാലയുടെ ആദ്യ ഘട്ടത്തില്‍ അക്കാദമിക്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പൂര്‍ത്തിയാക്കി. സര്‍വകലാശാല പൂര്‍ണതോതില്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ 1,200 റെസിഡന്‍ഷ്യല്‍ സ്കോളേഴ്സിനുള്‍പ്പെടെ നിരവധി പഠിതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കും.

Related Topics

Share this story