രക്ഷകൻ തന്നെ വില്ലനും.! ആരോ തെരുവില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് രക്ഷകനായ ഓട്ടോ ഡ്രൈവര്‍ പെട്ടു; കുട്ടി അയാളുടേത് തന്നെന്ന് പോലീസ്; സംഭവം ആദ്യഭാര്യ അറിയാതെ കുഞ്ഞിനെ സ്വന്തം വീട്ടില്‍ വളര്‍ത്താന്‍ നടത്തിയ നാടകം
അഹമ്മദാബാദ്: തെരുവ് നായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നവജാത ശിശുവിന് രക്ഷകനായ ഓട്ടോഡ്രൈവർ എന്ന തലക്കെട്ടിൽ ഒരു വാർത്ത കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു. അഹമ്മദാബാദിലെ സര്‍ഫുദ്ദീന്‍ ഷെയ്ക്ക് എന്ന ഓട്ടോ ഡ്രൈവര്‍ ആയിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നത്. ആരോ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സര്‍ഫുദ്ദീന്‍ ഷെയ്ക്കിന് വാനോളം പുകഴ്ത്തി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ കഥയിലെ വില്ലനാണ് സര്‍ഫുദ്ദീന്‍ ഷെയ്ക്ക് എന്ന് തെളിഞ്ഞു. തുടർന്ന്, ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സര്‍ഫുദ്ദീന്റെ വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞായിരുന്നു അത്. ഷെയ്ക്കിന് മറ്റൊരു യുവതിയുമായുണ്ടായിരുന്ന ബന്ധം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയ്ക്ക് കുഞ്ഞുണ്ടായത്. ആദ്യഭാര്യ അറിയാതെ ഈ കുഞ്ഞിനെ സ്വന്തം വീട്ടില്‍ വളര്‍ത്താന്‍ തയ്യാറാക്കിയ തിരക്കഥയാണ് ഈ പട്ടിക്കഥയെന്നുമാണ് പൊലീസ് കണ്ടെത്തി. ഗുജറാത്തിലെ വേജാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഷെയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് മറ്റൊരു വിവാഹം കഴിച്ചത്.