അണലി കടിച്ചാൽ സഹിക്കാൻ പറ്റാത്ത വേദനയുണ്ടാകും, രണ്ടാം നിലയിലെത്തി കടിക്കില്ല, ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല; ഉത്ര വധക്കേസിൽ വാവ സുരേഷിന്റെ മൊഴി ഇങ്ങനെ…
കൊല്ലം: അഞ്ചൽ സ്വദേശിയായ ഉത്രയെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കെസിന്റെ വിചാരണയില്‍ പാമ്പു പിടുത്തക്കാരനായ വാവ സുരേഷ്, അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ എന്നിവരെ സാക്ഷികളായി കൊല്ലം ആറാം സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്ബാകെ വിസ്തരിച്ചു.
ഉത്രയെ ഭര്‍തൃഗൃഹത്തില്‍ വെച്ച് അണലി കടിച്ചെന്നറിഞ്ഞ ദിവസം തന്നെ സംശയം തോന്നിയിരുന്നുവെന്ന് വാവ സുരേഷ് കോടതിയിൽ മൊഴി നൽകി. 30 വർഷത്തിനിടയിൽ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടിൽ നിന്ന് അണലിയെ പിടിക്കാൻ ഇടവന്നിട്ടില്ലെന്നും സുരേഷ് കോടതിയിൽ പറഞ്ഞു. വീടിനുള്ളിൽ വച്ച് ഒരാളെ അണലി കടിച്ച സംഭവം തന്റെ അറിവിൽ ഇല്ലെന്നും ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം.മനോജ് മുൻപാകെ മൊഴി നൽകി.
പറക്കോട്ടെ കിണറ്റിൽ വീണ പാമ്പിനെ രക്ഷപ്പെടുത്താൻ എത്തിയപ്പോൾ ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതിൽ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയിൽ കയറി കടിക്കില്ലെന്നും അപ്പോൾത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദർശിച്ചപ്പോൾ, മൂർഖൻ സ്വാഭാവികമായി ആ വീട്ടിൽ കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും വാവാ സുരേഷ് വ്യക്തമാക്കി.
ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ മൊഴിനൽകി. അണലി കടിച്ചതിന്റെ ഫോട്ടോയും മൂർഖൻ കടിച്ചതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ല. മൂർഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു. കൈകളിലുണ്ടായ കടിപ്പാട് മൂർഖന്റെ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം മൊഴിനൽകി.